ക്രിസ്തുമസിന് ശേഷമുള്ള ദിവസം
ക്രിസ്തുമ സ് ദിനത്തിന്റെ എല്ലാ സന്തോഷത്തിനും ശേഷം, അടുത്ത ദിവസം ഒരു നിരാശ പോലെ തോന്നി. ഞങ്ങൾ രാത്രി മുഴുവനും സുഹൃത്തുക്കളോടൊപ്പമായിരുന്നു, പക്ഷേ നന്നായി ഉറങ്ങിയിരുന്നില്ല. തുടർന്ന് വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങളുടെ കാർ കേടായി. പിന്നെ മഞ്ഞു പെയ്യാൻ തുടങ്ങി. ഞങ്ങൾ കാർ ഉപേക്ഷിച്ച്, ടാക്സിയിൽ വീട്ടിലേക്ക് പോയി.
ക്രിസ്തുമ സ് ദിനത്തിന് ശേഷം നമ്മൾ മാത്രമല്ല നിരാശ അനുഭവിക്കുന്നത്. അമിതമായ ഭക്ഷണം കൊണ്ടോ, റേഡിയോയിൽ നിന്ന് കരോളുകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന രീതിയിലോ, കഴിഞ്ഞ ആഴ്ച വാങ്ങിയ സമ്മാനങ്ങൾക്ക് ഇപ്പോൾ പകുതി വിലയായത് മനസ്സിലാക്കിയോ, ക്രിസ്തുമസ് ദിനത്തിന്റെ മാന്ത്രികത പെട്ടെന്ന് അപ്രത്യക്ഷമാകും!
യേശുവിന്റെ ജനനത്തിനു ശേഷമുള്ള ദിവസത്തെക്കുറിച്ച് ബൈബിൾ ഒരിക്കലും പറയുന്നില്ല. പക്ഷേ, ബെത്ലഹേമിലേക്കുള്ള നടചപ്പും താമസസൗകര്യത്തിനായുള്ള അലച്ചിലും മറിയയുടെ പ്രസവ വേദനയും, മുൻകൂട്ടി പറയാതെയുള്ള ആട്ടിടയന്മാരുടെ സന്ദർശനവും എല്ലാം നിമിത്തം (ലൂക്കൊ. 2:4-18) മറിയയും യോസേഫും തളർന്നുപോയതായി നമുക്ക് ഊഹിക്കാം. എന്നിട്ടും മറിയ തന്റെ നവജാതശിശുവിനെ തൊട്ടിലിൽ കിടത്തുമ്പോൾ, ദൂതന്മാരുടെ സന്ദർശനം (1:30-33), എലിശബേത്തിന്റെ അനുഗ്രഹം (വാ. 42-45), അവളുടെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള അവളുടെ സ്വന്തം തിരിച്ചറിവ് (വാ. 46-55) എന്നിവയെക്കുറിച്ച് അവൾ ചിന്തിക്കുന്നതായി എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. മറിയ അത്തരം കാര്യങ്ങൾ അവളുടെ ഹൃദയത്തിൽ “ധ്യാനിച്ചു’’ (2:19), അത് അന്നത്തെ ക്ഷീണവും ശാരീരിക വേദനയും ലഘൂകരിച്ചിരിക്കണം.
നമുക്കെല്ലാവർക്കും “നിരാശ’’ ദിവസങ്ങൾ ഉണ്ടാകും, ഒരുപക്ഷേ ക്രിസ്തുമസിന് ശേഷമുള്ള ദിവസം പോലും അങ്ങനെയാകാം. മറിയയെപ്പോലെ, നമ്മുടെ ലോകത്തിലേക്ക് വന്നവനെ ധ്യാനിച്ചുകൊണ്ട് നമുക്ക് അവയെ അഭിമുഖീകരിക്കാം, അവന്റെ സാന്നിധ്യത്താൽ ദിവസത്തെ എന്നേക്കുമായി പ്രകാശിപ്പിക്കുക.
ക്രിസ്തുമസ് ധർമ്മസങ്കടം
ഡേവിഡിനും ആൻഗിക്കും വിദേശത്തേക്ക് പോകാൻ തങ്ങൾ വിളിക്കപ്പെട്ടതായി തോന്നി. തുടർന്നുണ്ടായ ഫലവത്തായ ശുശ്രൂഷ അത് സ്ഥിരീകരിക്കുന്നതായി തോന്നി. എന്നാൽ അവരുടെ നീക്കത്തിന് ഒരു പോരായ്മ ഉണ്ടായിരുന്നു. ഡേവിഡിന്റെ പ്രായമായ മാതാപിതാക്കൾ ഇപ്പോൾ തനിയെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.
ഡേവിഡും ആൻഗിയും തന്റെ മാതാപിതാക്കളുടെ ക്രിസ്തുമസ് ദിന ഏകാന്തത ലഘൂകരിക്കാൻ കഴിയുന്നതെല്ലാം ചെയ്തു - സമ്മാനങ്ങൾ നേരത്തെ പോസ്റ്റ് ചെയ്തും ക്രിസ്തുമസ് രാവിലെ ഫോണിൽ സംസാരിച്ചും. എന്നാൽ അവന്റെ മാതാപിതാക്കൾ ശരിക്കും ആഗ്രഹിച്ചത് അവരെ ആയിരുന്നു. ഡേവിഡിന്റെ വരുമാനം ഇടയ്ക്കിടെ വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിനാൽ, അവർക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഡേവിഡിന് ജ്ഞാനം ആവശ്യമായിരുന്നു.
സദൃശവാക്യങ്ങൾ 3, ജ്ഞാനാന്വേഷണത്തിലെ ഒരു ക്രാഷ് കോഴ്സാണ്. നമ്മുടെ സാഹചര്യങ്ങൾ ദൈവത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ അത് എങ്ങനെ സ്വീകരിക്കാമെന്ന് കാണിക്കുന്നു (വാ. 5-6), അതിന്റെ വിവിധ ഗുണങ്ങളായ സ്നേഹവും വിശ്വസ്തതയും വിവരിക്കുന്നു (വാ. 3-4, 7-12), സമാധാനവും ദീർഘായുസ്സും അതിന്റെ പ്രയോജനങ്ങളാണ് (വാ. 13-18). ഹൃദയസ്പർശിയായ ഒരു കുറിപ്പിൽ, ദൈവം നമ്മെ “തന്റെ സഖ്യതയിലേക്ക്’’ അടുപ്പിക്കുന്നു (വാക്യം 32). തന്നോട് അടുപ്പമുള്ളവരോട് അവൻ തന്റെ പരിഹാരങ്ങൾ മന്ത്രിക്കുന്നു.
ഒരു രാത്രി തന്റെ പ്രശ്നത്തെക്കുറിച്ച് പ്രാർത്ഥിച്ചപ്പോൾ ഡേവിഡിന് ഒരു ആശയം തോന്നി. അടുത്ത ക്രിസ്തുമസ് ദിനത്തിൽ, അവനും ആൻഗിയും അവരുടെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച്, മേശ അലങ്കരിച്ച്, അത്താഴം വിളമ്പി. ഡേവിഡിന്റെ മാതാപിതാക്കളും അതുതന്നെ ചെയ്തു. പിന്നെ, ഓരോ മേശയിലും ഒരു ലാപ്ടോപ്പ് വെച്ചുകൊണ്ട്, വീഡിയോ ലിങ്ക് വഴി അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഏതാണ്ട് ഒരേ മുറിയിലാണെന്ന് അവർക്കു തോന്നി. അന്നുമുതൽ ഇതൊരു കുടുംബ പാരമ്പര്യമായി മാറി.
ദൈവം ദാവീദിനെ വിശ്വാസത്തിലെടുക്കുകയും അവന് ജ്ഞാനം നൽകുകയും ചെയ്തു. നമ്മുടെ പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ മന്ത്രിക്കാൻ അവൻ ഇഷ്ടപ്പെടുന്നു.
തിളങ്ങുന്ന നക്ഷത്രങ്ങൾ
നഗരത്തിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിന്റെ ദാരിദ്ര്യമായിരുന്നു. അടുത്തതായി, അതിലെ മദ്യക്കടകൾ, “ചേരികൾ,'' മറ്റുള്ളവരിൽ നിന്ന് പണം സമ്പാദിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഭീമൻ പരസ്യബോർഡുകൾ. ഞാൻ മുമ്പ് നിരവധി നിഴൽ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഇത് അതിനെക്കാളെല്ലാം താഴ്ന്ന നിലയിലുള്ളതായി തോന്നി.
എന്നിരുന്നാലും, പിറ്റേന്ന് രാവിലെ ഒരു ടാക്സി ഡ്രൈവറോട് സംസാരിച്ചപ്പോൾ എന്റെ മാനസികാവസ്ഥ മെച്ചപ്പെട്ടു. ''എന്നെ സഹായിക്കുന്നതിനായി ആഗ്രഹിക്കുന്ന ആളുകളെ അയയ്ക്കാൻ ഞാൻ എല്ലാ ദിവസവും ദൈവത്തോട് അപേക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു. മയക്കുമരുന്നടിമകൾ, വേശ്യകൾ, തകർന്ന വീടുകളിൽ നിന്നുള്ള ആളുകൾ അവരുടെ പ്രശ്നങ്ങൾ കണ്ണീരോടെ എന്നോട് പറയുന്നു. ഞാൻ വണ്ടി നിർത്തുന്നു. ഞാൻ കേൾക്കുന്നു. അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇതാണ് എന്റെ ശുശ്രൂഷ.''
നമ്മുടെ വീണുപോയ ലോകത്തിലേക്കുള്ള യേശുവിന്റെ വരവ് വിവരിച്ച ശേഷം (ഫിലിപ്പിയർ 2:5-8), അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ഒരു വിളി നൽകുന്നു. നാം ദൈവഹിതം പിന്തുടരുകയും (വാ.13) “ജീവന്റെ വചനം’’-സുവിശേഷം - (വാ. 16) മുറുകെ പിടിക്കുകയും ചെയ്യുമ്പോൾ, നാം 'വക്രതയും കോട്ടവുമുള്ള തലമുറയിൽ അനിന്ദ്യരും പരമാർത്ഥികളുമായ ദൈവമക്കൾ' ആയിരിക്കും. അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു’’ (വാ. 15). ആ ടാക്സി ഡ്രൈവറെപ്പോലെ നമ്മൾ യേശുവിന്റെ വെളിച്ചം ഇരുട്ടിലേക്ക് കൊണ്ടുവരണം.
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ലോകത്തെ മാറ്റാൻ വിശ്വസ്തതയോടെ ജീവിച്ചാൽ മതിയെന്ന് ചരിത്രകാരനായ ക്രിസ്റ്റഫർ ഡോസൺ പറഞ്ഞു, കാരണം ആ ജീവതത്തിൽ “ദൈവിക ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു.’’ ലോകത്തിലെ ഏറ്റവും അന്ധകാരമായ സ്ഥലങ്ങളിൽ അവിടുത്തെ പ്രകാശം പരത്തിക്കൊണ്ട് യേശുവിന്റെ ജനമായി വിശ്വസ്തതയോടെ ജീവിക്കാൻ നമ്മെ ശക്തരാക്കുവാൻ ദൈവാത്മാവിനോട് നമുക്ക് അപേക്ഷിക്കാം.
എല്ലാവരും ആരാധിക്കുന്നു
ഞാൻ അടുത്തിടെ ഗ്രീസിലെ ഏഥൻസ് സന്ദർശിച്ചു. തത്ത്വചിന്തകർ പഠിപ്പിക്കുവാനും ഏഥൻസുകാർ ആരാധിക്കുവാനും ഒത്തുകൂടിയിരുന്ന അതിന്റെ പുരാതന അഗോറ (ചന്ത)യ്ക്കു ചുറ്റും നടക്കുമ്പോൾ, അപ്പോളോയ്ക്കും സ്യൂൂസിനും വേണ്ടിയുള്ള ബലിപീഠങ്ങൾ കണ്ടെത്തി. എല്ലാം അക്രോപോലീസിന്റെ നിഴലിലായിരുന്നു. അഥേന ദേവിയുടെ ഒരു പ്രതിമയും അവിടെ ഉണ്ടായിരുന്നു.
ഇന്ന് നമ്മൾ അപ്പോളോയെയോ സ്യൂസിനെയോ വണങ്ങുന്നിഅല്ലായിരിക്കാം, പക്ഷേ സമൂഹം മതപരമായ കാര്യത്തിൽ അതിലൊട്ടും പിന്നിലല്ല. “എല്ലാവരും ആരാധിക്കുന്നു,'' നോവലിസ്റ്റ് ഡേവിഡ് ഫോസ്റ്റർ വാലസ് പറഞ്ഞു എന്നിട്ട് ഈ മുന്നറിയിപ്പ് അദ്ദേഹം കൂട്ടിച്ചേർത്തു: ''നിങ്ങൾ പണത്തെയും വസ്തുക്കളെയും ആരാധിക്കുകയാണെങ്കിൽ . . . അപ്പോൾ നിങ്ങൾക്ക് ഒരിക്കലും മതിവരില്ല. . . . നിങ്ങളുടെ ശരീരത്തെയും സൗന്ദര്യത്തെയും ആരാധിക്കുക. . . നിങ്ങൾക്ക് എപ്പോഴും വൃത്തികെട്ടതായി തോന്നുും. . . . നിങ്ങളുടെ ബുദ്ധിയെ ആരാധിക്കുക. . . നിങ്ങൾ മണ്ടരാണെന്നു തോന്നും.'' നമ്മുടെ മതേതര ലോകത്തിന് അതിന്റേതായ ദൈവങ്ങളുണ്ട്, അവർ ദയയുള്ളവരല്ല.
അഗോറ സന്ദർശിച്ചപ്പോൾ പൗലോസ് പറഞ്ഞു, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു’’ (പ്രവൃത്തികൾ 17:22). എല്ലാവരുടെയും സ്രഷ്ടാവായ ഏക സത്യദൈവത്തെക്കുറിച്ച് അപ്പൊസ്തലൻ വിവരിച്ചു (വാ. 24-26), മനുഷ്യർ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവനും യേശുവിന്റെ പുനരുത്ഥാനത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയവനുമായ ദൈവമാണവൻ (വാക്യം 31). അപ്പോളോയെയും സ്യൂസിനെയും പോലെ, ഈ ദൈവം മാനുഷിക കൈകളാൽ നിർമ്മിക്കപ്പെട്ടവനല്ല. പണം, നേട്ടം, ബുദ്ധി എന്നിവയെ പോലെയല്ല, അവനെ ആരാധിക്കുന്നത് നമ്മെ നശിപ്പിക്കയില്ല.
നമുക്ക് ലക്ഷ്യവും സുരക്ഷിതത്വവും നൽകാൻ നാം ആശ്രയിക്കുന്നതെന്തും നമ്മുടെ 'ദൈവം' ആണ്. ഭാഗ്യവശാൽ, എല്ലാ ഭൗമിക ദൈവങ്ങളും നമ്മെ പരാജയപ്പെടുത്തുമ്പോൾ, ഏക സത്യദൈവം നമുക്കു കണ്ടെത്താൻ കഴിയുംവിധം അടുത്തിരിക്കുന്നവനാണ് (വാ. 27).
സ്മാർട്ട്ഫോൺ മനസ്സലിവ്
ഡ്രൈവർ ഭക്ഷണം കൊണ്ടുവരാൻ വൈകിയോ? അദ്ദേഹത്തിന് വൺ-സ്റ്റാർ റേറ്റിംഗ് നൽകാൻ നിങ്ങളുടെ ഫോൺ ഉപയോഗിക്കാം. കടയുടമ നിങ്ങളോട് പരുഷമായി പെരുമാറിയോ? നിങ്ങൾക്ക് അവളെക്കുറിച്ച് ഒരു വിമർശനാത്മക അവലോകനം എഴുതാം. സ്മാർട്ട്ഫോണുകൾ നമ്മളെ സാധനങ്ങൾ വാങ്ങാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മറ്റും പ്രാപ്തമാക്കുമ്പോൾ, പരസ്പരം പരസ്യമായി വിലയിടുവാനുള്ള അധികാരവും അവ നമുക്ക് നൽകിയിട്ടുണ്ട്. ഇത് ഒരു പ്രശ്നമാകാം.
ഈ രീതിയിൽ പരസ്പരം വിലയിരുത്തുന്നത് പ്രശ്നമാണ്, കാരണം സാഹചര്യം വിലയിരുത്താതെ വിധിനിർണ്ണയങ്ങൾ നടത്താം. ഡ്രൈവർ, തന്റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ കാരണമാകാം ഡെലിവറി താമസിപ്പിച്ചത്. രോഗിയായ ഒരു കുട്ടിയെ രാത്രി മുഴുവനും പരിചരിച്ചതിന്റെ ക്ഷീണത്താലാകാം കടയുടമ പരുക്കനായതും നെഗറ്റീവ് റിവ്യൂ ലഭിച്ചതും. മറ്റുള്ളവരെ ഇങ്ങനെ അന്യായമായി വിലയിരുത്തുന്നത് എങ്ങനെ ഒഴിവാക്കാൻ കഴിയും?
ദൈവത്തിന്റെ സ്വഭാവം അനുകരിച്ചുകൊണ്ട്. പുറപ്പാട് 34:6-7-ൽ, ദൈവം തന്നെത്തന്നെ “കരുണയും കൃപയുമുള്ളവൻ” എന്ന് വിശേഷിപ്പിക്കുന്നു-അർത്ഥം സന്ദർഭം പരിഗണിക്കാതെ നമ്മുടെ പരാജയങ്ങളെ അവൻ വിലയിരുത്തുകയില്ല; “ദീർഘമായി ക്ഷമിക്കുന്നവൻ”-അർത്ഥം ഒരു മോശം അനുഭവത്തിന് ശേഷം അവൻ ഒരു നെഗറ്റീവ് അവലോകനം പോസ്റ്റ് ചെയ്യില്ല; “മഹാദയാലു”-അർത്ഥം അവന്റെ തിരുത്തലുകൾ നമ്മുടെ നന്മയ്ക്കാണ്, പ്രതികാരം ചെയ്യാനല്ല; കൂടാതെ “പാപം ക്ഷമിക്കുന്നവൻ”-നമ്മുടെ ജീവിതത്തെ നമ്മുടെ വൺ സ്റ്റാർ റേറ്റിംഗിനാൽ നിർവചിക്കേണ്ടതില്ല. ദൈവത്തിന്റെ സ്വഭാവം നമ്മുടെ സ്വഭാവത്തിന് അടിസ്ഥാനമായിരിക്കുന്നതിനാൽ (മത്തായി 6:33), നമ്മുടെ സ്വഭാവത്തെ അവന്റെ സ്വഭാവം പോലെ ഉപയോഗിച്ചുകൊണ്ട് നമുക്ക് സ്മാർട്ട്ഫോണുകളിലൂടെ മോശമായി വിലയിരുത്തന്നത് ഒഴിവാക്കാം.
ഓൺലൈൻ യുഗത്തിൽ, നമുക്കെല്ലാവർക്കും മറ്റുള്ളവരെ കഠിനമായി വിലയിരുത്താനാവും. ഇന്ന് ഒരു ചെറിയ മനസ്സലിവ് കാണിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തട്ടെ.
പരദേശിയെ സ്വാഗതം ചെയ്യുക
യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഉക്രേനിയൻ സ്ത്രീകളും കുട്ടികളും ബെർലിനിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, അവരെ എതിരേറ്റത് ഒരു അത്ഭുതമായിരുന്നു - ജർമ്മൻ കുടുംബങ്ങൾ അവരുടെ വീടുകളിൽ അഭയം വാഗ്ദാനം ചെയ്യുന്ന കൈകൊണ്ടെഴുതി പ്ലാക്കാർഡികൾ ഏന്തി നില്ക്കുന്നു. “രണ്ട് പേരെ പാർപ്പിക്കാം!’’ ഒരു പ്ലാക്കാർഡിൽ എഴുതിയിരിക്കുന്നു. “വലിയ മുറി [ലഭ്യം],'' മറ്റൊന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അപരിചിതർക്ക് അത്തരം ആതിഥ്യം വാഗ്ദാനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, നാസികളിൽ നിന്ന് പലായനം ചെയ്യുമ്പോൾ തന്റെ അമ്മയ്ക്ക് അഭയം ആവശ്യമായിരുന്നുവെന്നും അത്തരം ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു സ്ത്രീ പറഞ്ഞു.
ആവർത്തനപുസ്തകത്തിൽ, തങ്ങളുടെ മാതൃരാജ്യത്തിൽ ഉൾപ്പെടാത്തവരെ പരിപാലിക്കാൻ ദൈവം യിസ്രായേല്യരെ ആഹ്വാനം ചെയ്തു. എന്തുകൊണ്ട്? കാരണം, അവൻ അനാഥരുടെയും വിധവയുടെയും പരദേശിയുടെയും സംരക്ഷകനാണ് (10:18), അത്തരം ദുർബലത എങ്ങനെ അനുഭവപ്പെടുമെന്ന് യിസ്രായേല്യർക്ക് അറിയാമായിരുന്നു: “നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (വാ. 19). സഹാനുഭൂതി അവരുടെ കരുതലിനെ പ്രചോദിപ്പിക്കണമായിരുന്നു.
എന്നാൽ ഇതിനും ഒരു മറുവശമുണ്ട്. സാരെഫാത്തിലെ വിധവ അപരിചിതനായ ഏലീയാവിനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തപ്പോൾ, അബ്രഹാം തന്റെ മൂന്ന് അപരിചിത സന്ദർശകരാൽ അനുഗ്രഹിക്കപ്പെട്ടതുപോലെ (1 രാജാക്കന്മാർ 17:9-24) അവൾ അനുഗ്രഹിക്കപ്പെട്ടവളായിത്തീർന്നു (ഉല്പത്തി 18:1-15). അതിഥിയെ മാത്രമല്ല, ആതിഥേയനെ അനുഗ്രഹിക്കാൻ ദൈവം പലപ്പോഴും ആതിഥ്യം ഉപയോഗിക്കുന്നു.
നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ സ്വാഗതം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ആ ജർമ്മൻ കുടുംബങ്ങൾ ആയിരിക്കാം യഥാർത്ഥ ഗുണഭോക്താക്കൾ. ദൈവത്തിന്റെ സഹാനുഭൂതിയോടെ ദുർബലരായവരോട് നാമും പ്രതികരിക്കുമ്പോൾ, അവരിലൂടെ അവൻ നമുക്ക് നൽകുന്ന സമ്മാനങ്ങളിൽ നാം ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം.
ഏത് ജ്ഞാനം?
2018 ലെ ഈസ്റ്ററിന് തൊട്ടുമുമ്പ്, ഒരു തീവ്രവാദി മാർക്കറ്റിൽ പ്രവേശിച്ചു രണ്ടു പേരെ കൊല്ലുകയും മൂന്നാമതൊരു സ്ത്രീയെ ബന്ദിയാക്കുകയും ചെയ്തു. സ്ത്രീയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ഒരു പോലീസുകാരൻ തീവ്രവാദിക്ക് ഒരു വാഗ്ദാനം നൽകി: സ്ത്രീയെ വിട്ടയച്ചിട്ട് പകരം തന്നെ കൊണ്ടുപോകുക.
ഓഫർ ഞെട്ടിക്കുന്നതായിരുന്നു, കാരണം അത് ജനകീയ ജ്ഞാനത്തിന് എതിരായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ആഘോഷകരമായ ഉദ്ധരണികൾ പോലെ, ആഘോഷിക്കുന്ന വാക്കുകളിലൂടെ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു സംസ്‌കാരത്തിന്റെ ''ജ്ഞാനം'' എന്താണെന്നു പറയാൻ കഴിയും. ''നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സാഹസികത നിങ്ങളുടെ സ്വപ്‌നങ്ങളുടെ ജീവിതം നയിക്കുക എന്നതാണ്,'' ഒരു ജനപ്രിയ ഉദ്ധരണി പറയുന്നു. “ആദ്യം നിങ്ങളെത്തന്നെ സ്‌നേഹിക്കുക, മറ്റെല്ലാം ക്രമത്തിൽ വരുന്നു,” മറ്റൊരാൾ പറയുന്നു. ''നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്കായി ചെയ്യുക,'' മൂന്നാമൻ പറയുന്നു. പോലീസുദ്യോഗസ്ഥൻ അത്തരം ഉപദേശം പാലിച്ചിരുന്നെങ്കിൽ, അവൻ ആദ്യം ഓടി രക്ഷപെടുമായിരുന്നു.
ലോകത്തിൽ രണ്ടുതരം ജ്ഞാനമുണ്ടെന്ന് അപ്പൊസ്തലനായ യാക്കോബ് പറയുന്നു: ഒന്ന് “ഭൗമികം,” മറ്റൊന്ന് “സ്വർഗ്ഗീയം.” ആദ്യത്തേത് സ്വാർത്ഥ അഭിലാഷവും ക്രമക്കേടും കൊണ്ട് അടയാളപ്പെടുത്തുന്നു (യാക്കോബ് 3:14-16); രണ്ടാമത്തേത് “നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” (വാ. 13, 17-18). ഭൗമിക ജ്ഞാനം സ്വയം പ്രഥമസ്ഥാനം നൽകുന്നു. സ്വർഗ്ഗീയ ജ്ഞാനം മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നു, എളിമയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുന്നു (വാ. 13).
പോലീസ് ഉദ്യോഗസ്ഥന്റെ വാഗ്ദാനം തീവ്രവാദി സ്വീകരിച്ചു. ബന്ദിയെ മോചിപ്പിച്ചു, പോലീസുകാരൻ വെടിയേറ്റു മരിച്ചു. മറ്റൊരാൾക്കുവേണ്ടി നിരപരാധിയായ ഒരു മനുഷ്യൻ മരിക്കുന്നത് ഈസ്റ്റർ ദിനത്തിൽ ലോകം കണ്ടു.
സ്വർഗ്ഗീയ ജ്ഞാനം എളിമയുള്ള പ്രവൃത്തികളിലേക്ക് നയിക്കുന്നു, കാരണം അത് സ്വയത്തെക്കാൾ ദൈവത്തെ ഉയർത്തുന്നു (സദൃശവാക്യങ്ങൾ 9:10). ഏത് ജ്ഞാനമാണ് നിങ്ങൾ ഇന്ന് പിന്തുടരുന്നത്?
താഴത്തെ ഡെക്കിലെ ആളുകൾ
എന്റെ ഒരു സുഹൃത്ത്, വികസ്വര രാജ്യങ്ങളിലേക്ക് സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്ന ആഫ്രിക്ക മേഴ്‌സി എന്ന ആശുപത്രിക്കപ്പലിലാണ് ജോലി ചെയ്യുന്നത്. മറ്റു നിലകളിൽ ചികിത്സ കിട്ടാതെ പോകുന്ന നൂറുകണക്കിന് രോഗികളെയാണ് ജീവനക്കാർ ദിവസവും ശുശ്രൂഷിക്കുന്നത്.
ഇടയ്ക്കിടെ കപ്പലിൽ കയറുന്ന ടിവി പ്രവർത്തകർ, അതിലെ അത്ഭുതകരമായ മെഡിക്കൽ സ്റ്റാഫിലേക്ക് ക്യാമറകൾ തിരിക്കുന്നു. ചിലപ്പോൾ അവർ മറ്റ് ക്രൂ അംഗങ്ങളുമായി അഭിമുഖം നടത്താൻ ഡെക്കിന് താഴെക്കു പോകുന്നു, എങ്കിലും മൈക്ക് ചെയ്യുന്ന ജോലി സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഒരു എൻജിനീയറായ മൈക്ക്, കപ്പലിലെ മലിനജല പ്ലാന്റിലാണ് തന്നെ ജോലിക്ക് നിയോഗിച്ചത് എന്നതിൽ സ്വയം അത്ഭുതപ്പെടാറുണ്ട്. ഓരോ ദിവസവും നാൽപതിനായിരം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ, ഈ വിഷ പദാർത്ഥം കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പ്രവൃത്തിയാണ്. മൈക്ക് അതിന്റെ പൈപ്പുകളും പമ്പുകളും പരിപാലിക്കുന്നില്ലെങ്കിൽ, ആഫ്രിക്ക മേഴ്‌സിയുടെ ജീവദായക പ്രവർത്തനങ്ങൾ നിലയ്ക്കും.
ക്രിസ്തീയ ശുശ്രൂഷയുടെ “മുകളിലത്തെ ഡെക്കിൽ” ഇരിക്കുന്നവരെ അഭിനന്ദിക്കുന്നതും അതേസമയം താഴെയുള്ള ഇടുങ്ങിയ ഇടനാഴികളിൽ ഉള്ളവരെ കാണാതിരിക്കുന്നതും എളുപ്പമാണ്. കൊരിന്ത്യ സഭ അസാധാരണമായ വരങ്ങളുള്ളവരെ മറ്റുള്ളവരെക്കാൾ ഉയർത്തിയപ്പോൾ, ക്രിസ്തുവിന്റെ വേലയിൽ ഓരോ വിശ്വാസിക്കും പങ്കുണ്ട് (1 കൊരിന്ത്യർ 12:7-20) എന്നു പൗലൊസ് വ്യക്തമാക്കുന്നു, അത്ഭുതകരമായ സൗഖ്യമാക്കലായാലും മറ്റുള്ളവരെ സഹായിക്കുന്നതായാലും ഓരോ വരവും പ്രധാനമാണ് (വാ. 27-31). വാസ്തവത്തിൽ, ഒരു ജോലിക്ക് പ്രാധാന്യം കുറയുമ്പോറും അത് കൂടുതൽ മാനം അർഹിക്കുന്നു (വാ. 22-24).
നിങ്ങൾ ഒരു “ലോവർ ഡെക്ക്” വ്യക്തിയാണോ? എങ്കിൽ നിങ്ങളുടെ തല ഉയർത്തുക. നിങ്ങളുടെ പ്രവൃത്തി ദൈവത്താൽ ബഹുമാനിക്കപ്പെടുന്നതും നമുക്കെല്ലാം ഒഴിച്ചുകൂടാനാവാത്തതുമാണ്.
ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം
1965 ജൂണിൽ, ആറ് ടോംഗൻ കൗമാരക്കാർ സാഹസികത തേടി തങ്ങളുടെ ദ്വീപ് നാട്ടിൽ നിന്ന് യാത്ര തിരിച്ചു. എന്നാൽ ആദ്യരാത്രിയിൽ ഒരു കൊടുങ്കാറ്റ് അവരുടെ പായ്മരവും ചുക്കാനും തകർത്തപ്പോൾ, അവർ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒഴുകി തെക്കൻ പസഫിക് സമുദ്രത്തിലെ ആറ്റ എന്ന ജനവാസമില്ലാത്ത ദ്വീപിലെത്തി. പതിനഞ്ച് മാസങ്ങൾ കഴിഞ്ഞാണ് അവരെ കണ്ടെത്തിയത്.
അറ്റയിൽ അകപ്പെട്ട കുട്ടികൾ അതിജീവനത്തിനായി ഒരുമിച്ച് പ്രവർത്തിച്ചു, ഒരു ചെറിയ കൃഷിത്തോട്ടം സ്ഥാപിക്കുകയും, മഴവെള്ളം സംഭരിക്കുന്നതിന് തടി തുരന്നു പാത്രം ഉണ്ടാക്കുകയും, ഒരു താൽക്കാലിക ജിം പോലും നിർമ്മിക്കുകയും ചെയ്തു. ഒരു കുട്ടി മലഞ്ചരിവിൽനിന്നു വീണു കാലൊടിഞ്ഞപ്പോൾ, മറ്റുള്ളവർ വടികളും ഇലകളും ഉപയോഗിച്ച് അത് വെച്ചുകെട്ടി സുഖപ്പെടുത്തി. നിർബന്ധിത അനുരഞ്ജനത്തോടെ തർക്കങ്ങൾ കൈകാര്യം ചെയ്തു, ഓരോ ദിവസവും പാട്ടും പ്രാർത്ഥനയുമായി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. കുട്ടികൾ അവരുടെ കഠിനാധ്വാനത്തിലൂടെ ആരോഗ്യവാന്മാരായപ്പോൾ, അവരുടെ കുടുംബം ആശ്ചര്യപ്പെട്ടു - അവരുടെ ശവസംസ്‌കാര ചടങ്ങുകൾ ഇതിനകം നടന്നിരുന്നു.
ഒന്നാം നൂറ്റാണ്ടിൽ യേശുവിൽ വിശ്വസിക്കുന്നത് ഒരു ഒറ്റപ്പെട്ട അനുഭവമായിരിക്കും. നിങ്ങളുടെ വിശ്വാസത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുകയും പലപ്പോഴും കുടുംബത്തിൽ നിന്ന് അകന്നുപോവുകയും ചെയ്താൽ ഒരാൾക്ക് അകല്ച അനുഭവപ്പെടാം. അച്ചടക്കത്തോടെയും പ്രാർത്ഥനയോടെയും നിലകൊള്ളുക (1 പത്രൊസ് 4:7), പരസ്പരം കരുതുക (വാ. 8), ജോലി പൂർത്തിയാക്കാൻ അവരവരുടെ കഴിവുകൾ ഉപയോഗിക്കുക (വാ. 10-11) എന്നിങ്ങനെയായിരുന്നു അപ്പൊസ്തലനായ പത്രൊസ് അവരെ പ്രോത്സാഹിപ്പിച്ചത്. കാലക്രമേണ അവരുടെ പരിശോധനകളിലൂടെ ദൈവം അവരെ “ശക്തരും വിശ്വാസത്തിൽ സ്ഥിരതയുള്ളവരും” (5:10) ആയി പുറത്തുകൊണ്ടുവരും.
പരിശോധനാ വേളകളിൽ, “ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം” ആവശ്യമാണ്. നാം ഐക്യദാർഢ്യത്തോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതിജീവിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.
ഗോ-കാർട്ടുകൾ നന്നാക്കുക
എന്റെ കുട്ടിക്കാലത്തെ വീടിന്റെ ഗാരേജ് ഒരുപാട് ഓർമ്മകൾ സൂക്ഷിക്കുന്നതാണ്. ശനിയാഴ്ച രാവിലെ, ഡാഡി ഞങ്ങളുടെ കാർ പുറത്തിറക്കിയിടും, ജോലി ചെയ്യാൻ ഗൈരേജിനുള്ളിൽ ഇടമുണ്ടാക്കാനായിരുന്നു അത്. ഞങ്ങൾ കണ്ടെത്തിയ ഒരു തകർന്ന ഗോ-കാർട്ട് (ഒരു ചെറിയ റേസിംഗ് കാർ) ആയിരുന്നു എന്റെ പ്രിയപ്പെട്ട പ്രോജക്റ്റ്. ആ ഗാരേജിന്റെ തറയിൽ, ഞങ്ങൾ അതിന് പുതിയ ചക്രങ്ങൾ പിടിപ്പിച്ചു, ഒരു സ്‌പോർടി, പ്ലാസ്റ്റിക് വിൻഡ്ഷീൽഡ് ഘടിപ്പിച്ചു. പിന്നീട് ഡാഡി റോഡിലിറങ്ങി വാഹനങ്ങൾ വരുന്നുണ്ടോ എന്നു നോക്കുമ്പോൾ ഞാൻ വളരെ ആവേശത്തോടെ റോഡിലേക്ക് ഗോൃകാർട്ട് ഓടിക്കും! തിരിഞ്ഞുനോക്കുമ്പോൾ, ഗോ-കാർട്ടുകൾ ശരിയാക്കുന്നതിലും കൂടുതൽ കാര്യങ്ങൾ ആ ഗാരേജിൽ നടക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു കൊച്ചുകുട്ടിയെ അവന്റെ പിതാവ് രൂപപ്പെടുത്തുകയായിരുന്നു-ആ പ്രക്രിയയിൽ അവൻ ദൈവത്തെ കാണുകയും ചെയ്തു.
മനുഷ്യർ ദൈവത്തിന്റെ സ്വന്തം പ്രകൃതിക്കനുസരിച്ചാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉല്പത്തി 1:27-28). മനുഷ്യ രക്ഷാകർതൃത്വത്തിന്റെ ഉത്ഭവം ദൈവത്തിൽ നിന്നാണ്, കാരണം അവൻ “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ'' പിതാവാണ് (എഫെസ്യർ 3:14-15). കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവന്നതിലൂടെ മാതാപിതാക്കൾ ദൈവത്തിന്റെ ജീവദായകമായ കഴിവുകൾ അനുകരിക്കുന്നതുപോലെ, അവർ തങ്ങളുടെ കുഞ്ഞുങ്ങളെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോൾ, അവർ തങ്ങളിൽ നിന്നല്ല, പിതാവായ ദൈവത്തിൽ നിന്നുള്ള ഗുണങ്ങൾ പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്. എല്ലാ രക്ഷാകർത്തൃത്വത്തിന്റെയും അടിസ്ഥാനമായ മാതൃകയാണ് അവൻ.
എന്റെ പിതാവ് തികഞ്ഞവനായിരുന്നില്ല. എല്ലാ മാതാപിതാക്കളെയും പോലെ, എന്റെ മാതാപിതാക്കളും ചിലപ്പോൾ സ്വർഗ്ഗത്തെ അനുകരിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, അത് പലപ്പോഴും ദൈവത്തെ അനുകരിച്ചപ്പോൾ, അത് ദൈവത്തിന്റെ സ്വന്തം പോഷിപ്പിക്കലിന്റെയും സംരക്ഷണത്തിന്റെയും ഒരു ദർശനം എനിക്ക് നൽകി - ഞങ്ങൾ ഗാരേജിന്റെ തറയിൽ ഗോ-കാർട്ടുകൾ ഉറപ്പിക്കുന്ന ആ നിമിഷം തന്നേ.